തിരുവനന്തപുരം: മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് റെയ്ഡ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസിലും ബിനീഷിനെ അറസ്റ്റ് ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും.
അതേസമയം ഓരോ ദിവസവും പുതിയ വിവരങ്ങളാണ് ഇ.ഡി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ ഇല്ലാത്ത കാര്യങ്ങളും ഇതിലുണ്ട്. ഒടുവിലായി പുറത്തുവന്നത് ബിനീഷ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന വിവരമാണ്. ഇതുസംബന്ധിച്ച മൊഴികളുടെ ചില വിശദാംശങ്ങളും പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത് കോടിയേരിയും സി.പി.എമ്മുമാണ്.
ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരിക്ക്പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടിയേരി സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നേക്കുമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. അതേസമയം മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നേതാക്കള്‍ മറുപടി പറയേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പൊതു സമൂഹത്തിന് മുന്നില്‍ ബിനീഷ് വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമാക്കുന്നു എന്നൊരു അഭിപ്രായം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഉയരുന്നുണ്ട്. ഇത് തന്നെയാണ് നിര്ണായാകമാകാന് പോകുന്നതും.
ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറി നില്ക്കാന് കോടിയേരി ബാലകൃഷ്ണന് തന്നെ സന്നദ്ധനാകുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്തായാലും അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും ഈ വിഷയം ചര്‍ച്ചയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സക്കായി നേരത്തേ കോടിയേരി കുറച്ച് നാള് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ അപ്പോഴും ചുമതല മറ്റാര്‍ക്കും നല്‍കിയിരുന്നില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും നല്കി മാറി നില്‍ക്കാനാണ് സാധ്യത എന്ന് അറിയുന്നു. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി ചുമതയില്‍ നിന്ന് താത്കാലികമായി മാറി നില്ക്കുകയാണെങ്കില് ആരായിരിക്കും പകരം എത്തുക എന്നതും ചര്‍ച്ചയാകുന്നുണ്ട്. എസ് രാമചന്ദ്രന് പിള്ളയുടേയും എംവി ഗോവിന്ദന് മാസ്റ്ററുടേയും പേരുകയാണ് ഇത് സംബന്ധിച്ച് പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.