കോഴിക്കോട്: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അനൂപിന്റെ ഫോണ്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ജൂണില്‍ മാത്രം 58 ഫോണ്‍ കോളുകളാണ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ ചെയ്തിരിക്കുന്നുത്. മൂന്ന് മാസത്തിനിടെ 76 തവണയാണ് ഇരുവരും ഫോണ്‍ വിളിച്ചത്.
ഒരു ദിവസം നാല് കോളുകള്‍ വരെ ചെയ്തിട്ടുവരെയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചുവെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ മാസത്തില്‍ പത്ത് കോളുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ വാട്സ് ആപ്പ് കോള്‍ ചെയ്തിട്ടുണ്ട് അന്വേഷണം സംഘം വ്യക്തമാക്കുന്നു.
മയക്കുമരുന്ന് കേസില്‍ അനൂപ് അറസ്റ്റിലാകുന്നതിന് മുമ്പ് അനുപൂം ബിനീഷും തമ്മില്‍ സംസാരിച്ചിരുന്നു. ഇതിന് പുറമെ രഹസ്യാത്മക സംഭാഷണങ്ങള്‍ ഇരുവരും വാട്സ് ആപ്പ് കോള്‍ വഴി സംസാരിച്ചിരുന്നു. അതേസമയം ബിനീഷിനെ കൂടാതെ സംവിധായകന് ഖാലിദ് റഹ്മാന്റെ നമ്പറും അനൂപിന്റെ കോള്‍ ലിസ്റ്റിലുണ്ട്. 22 തവണയാണ് അനൂപ് ഖാലിദിനെ വിളിച്ചിരിക്കുന്നത്. അനുരാഗ കരിക്കിന് വെള്ളം, ഉണ്ട എന്നീ സിനിമകളുടെ സംവിധായകനാണ് ഖാവിദ് റഹ്മാന്.
അതേസമയം ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കും ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദും തന്റെ മകന് ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും ബിനീഷ് തെറ്റുകാരനെങ്കില്‍ സംരക്ഷിക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.
‘പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അല്പായുസ് മാത്രമേ ഉണ്ടാകൂ. കേന്ദ്ര ഏജന്‍സികള്‍ എല്ലാ കാര്യവും അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. തെറ്റുകാരനെങ്കില്‍ നിയമനടപടി സ്വീകരിക്കട്ട. ശിക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ ശിക്ഷിക്കട്ടെ. തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കില്‍ തൂക്കിക്കൊല്ലട്ടെ’-കോടിയേരി പറഞ്ഞു.
തന്നെ മാനസികമായി തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും ഇതെല്ലാം നേരിടാന്‍ തയ്യാറായിട്ടാണ് ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഒരു കമ്യൂണിസ്റ്റുകാരന് പല തരത്തിലുമുള്ള ആക്രമണം നേരിടേണ്ടി വരും. സര്‍ക്കാരിനു കീഴില്‍ ക്രമസമാധാന നില ഭദ്രമാണ്. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്’- കോടിയേരി വിശദീകരിച്ചു.