കോഴിക്കോട്: കൊവിഡ് ഡ്യൂട്ടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് പ്രവേശിച്ച ജൂനിയര്‍ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പിലെ ജില്ലാതല മേധാവി അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തം. ആരോഗ്യമന്ത്രി മുതല്‍ വകുപ്പിലെ മേലധികാരികളില്‍ നിരവധി പേര് സ്ത്രീകളായിരിക്കെയാണ് ഡി.എം.ഒ തീര്‍ത്തും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടിയില്‍ മാസങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറേ ഡി.എം.എ അധിക്ഷേപിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കെന്തിനാണ് ശമ്പളം എന്ന ചോദ്യമാണ് ഡി.എം.ഒ ജൂനിയര്‍ ഡോക്ടറോട് ചോദിച്ചത്.
എന്നാല്‍ തന്റെ പെണ് സുഹൃത്തായ യുവ ഡോക്ടര്ക്കുണ്ടായ ദുരനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മനോജ് വെള്ളന് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ഡോക്ടര്‍മാരടം നിരവധി പേരാണ് സംസ്ഥാന സര്‍ക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ പ്രതികരിച്ച ജൂനിയര്‍ ഡോക്ടറും കെ.ജെ.ഡി.എ സെക്രട്ടറിയുമായ കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.
ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ലെന്ന് തുടങ്ങുന്ന പോസ്റ്റില്‍ പിപിഇ കിറ്റ് ഇട്ടു കോവിഡ് ഡ്യൂട്ടിയില്‍ മണിക്കൂറുകള്‍ ജോലി ചെയ്ത ഒരു ജൂനിയര്‍ ഡോക്ടറുടെ കൈ ചിത്രമാക്കിയിരിക്കുന്നത്. പിപിഇ കിറ്റ് ഇട്ടു ജോലി ചെയ്യുന്ന വേതനമില്ലാത്ത,തസ്തികയില്ലാത്ത, ഒരു അടിമയുടെ കൈ…
ഡോ. കൃഷ്ണപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ല.
ചെയ്യുന്ന ജോലിയുടെ തസ്തിക എന്തെന്നറിയാന്‍ അര്‍ഹതയില്ല.
ഭക്ഷണം ഈ വയറുകള്‍ അര്‍ഹിക്കുന്നില്ല.
എത്ര നടന്നാലും ഈ ചെരുപ്പുകള്‍ തേയില്ല.
ഇവരെ മാത്രം മഹാമാരി ചെറുക്കാന്‍ വീണ്ടും വീണ്ടും ഉപയോഗിക്കണം. എന്തെന്നാല്‍,ഈ ശരീരങ്ങളെ അസുഖം ഒരിക്കലും ബാധിക്കുകയില്ല.
പെണ്ണുങ്ങള് ഉണ്ടോ കൂട്ടത്തില്‍? ഹ!പെമ്പിള്ളേര്‍ക്ക് എന്തിനാ ശമ്പളം? അച്ഛനോടും അമ്മയോടും കാശ് ചോദിച്ചാല്‍ പോരെ??- നമ്മുടെ മേലെ ഉള്ള ഡോക്ടറുടെ വാമൊഴി.
ജനങ്ങളോടാണ്, ഗവൺമെന്റ് കോളേജുകളില്‍ പഠിച്ച എന്‍ജിനീയര്‍മാരും, ടീച്ചര്‍മാരും, വക്കീലന്മാരും ചെയ്യാത്ത സൗജന്യസേവനം എന്തേ നിങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു??
അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ വയര്‍ ചുരുങ്ങിയിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങള്‍ അനാഥരായിട്ടില്ല. അഞ്ചര വര്‍ഷം കൊണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍ പണക്കാരായിട്ടില്ല. അഞ്ചരവര്‍ഷം ഞങ്ങള്‍ അറിവ് അല്ലാതെ മറ്റൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടില്ല.
എല്ലാവരുടെയും വീട്ടില്‍ പോറ്റാന്‍ വയറുകളുണ്ട്. 25 വയസ്സ് വരെ നോക്കി വളര്‍ത്തിയ മക്കള്‍ പഠിച്ചു പണം സമ്പാദിച്ചു വരുന്നത് നോക്കി ഇരിക്കുന്ന പ്രായം ചെന്ന മാതാപിതാക്കള്‍ ഉണ്ട്. എന്തുകൊണ്ട് ഞങ്ങള്‍ മാത്രം അധികാരികളുടെയും മറ്റുള്ളവരുടെയും കണ്ണില്‍ മനുഷ്യരല്ലാതാകുന്നു??
ഈ ദുരവസ്ഥ കണ്ടിട്ടും മനസ്സലിയാത്തവര്‍ നമ്മള് പഠിച്ച വിദ്യ തന്നെ നമുക്ക് മുന്നേ പഠിച്ചിറങ്ങിയവരാണ്. നിങ്ങള്‍ക്കും ഹൃദയം നഷ്ടപ്പെട്ടതാണോ? എന്തുകൊണ്ട് ഞങ്ങളെ സഹായിക്കേണ്ട എന്ന തീരുമാനം നിങ്ങള്‍ എടുത്തു?
ഇനിയും കുറെ പറയാന്‍ ഉണ്ട്. ചുറ്റും ഉള്ളവര്‍ മനസ്സിലാകാത്തവര്‍ അല്ല, മനസ്സിലാകാത്ത പോലെ അഭിനയിക്കുന്നവര്‍ ആണെന്ന് ബോധ്യമായിരിക്കുന്നു. എന്നത്തേയും പോലെ ഇന്നും നിങ്ങള്‍ക്ക് കുറ്റബോധം ഇല്ലാതെ സമാധാനം ആയി ഉറങ്ങാന്‍ സാധിക്കട്ടെ…