തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും സാമൂഹികമാധ്യമങ്ങളിലും വീണ്ടും തലപ്പൊക്കി ഐ.എസ്.ആര്.ഒ ചാരക്കേസ്. ചാരക്കേസിന്റെ പേരില്‍ നിശിത വിമര്‍ശനത്തിന് എക്കാലവും വിധേയമാകുന്ന മാധ്യമമാണ് മനോരമ. എന്നാല്‍ ചാനലിലെ നിഷ പുരുഷോത്തമന് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നേരിടുന്നതിനിടെയാണ് ചാരക്കേസ് കുത്തിപ്പൊക്കലും. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകായണ് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം,
ചാരക്കേസ് വാര്‍ത്തയ്ക്ക് പിറകെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യത്തെ മുഖ്യധാരാ പത്രം സി.പി.എം മുഖപത്രമായ ദേശാഭിമാനി ആണെന്നും അത് മനോരമയല്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവം ക്ലിക്ക് ആയാല്‍ ക്രഡിറ്റ് അടിച്ചുമാറ്റാന്‍ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം” എന്ന് സി.പി.എമ്മിനെ ബല്‍റാം പരിഹസിച്ചു.
1994 ഒക്ടോബര്‍ 20ന് തനിനിറം
ഒക്ടോബര്‍ 21ന് ദേശാഭിമാനി
ഒക്ടോബര്‍ 23ന് കേരളകൗമുദി
നവംബര്‍ 13ന് മറിയം റഷീദയുടെ അറസ്റ്റ്
തുടര്‍ന്ന് കേരളത്തിലെ എല്ലാ പത്രങ്ങളും
ഇങ്ങനെയാണ് ചാരക്കേസ് റിപ്പോര്‍ട്ടിങ്ങിന്റെ നാള്‍വഴികള്‍ എന്ന് നമ്പി നാരായണന്റെ പുസ്തകത്തിന്റെ ആമുഖം പറയുന്നു. തനിനിറം എന്ന മഞ്ഞപ്പത്രത്തിന് തൊട്ടുപിന്നാലെ ഈ വാര്‍ത്തക്ക് പിന്നാലെ ആക്രാന്തത്തോടെ പാഞ്ഞടുത്ത ആദ്യ മുഖ്യധാരാ പത്രം ദേശാഭിമാനി തന്നെയാണ് എന്നര്‍ത്ഥം.
എന്നാല്‍ ഈയടുത്ത ദിവസം വരെ കേരളത്തില്‍ നിലനിന്നിരുന്ന പൊതുബോധമോ? എല്ലാം തുടങ്ങി വച്ചതും ആദ്യാവസാനം കൊണ്ടു നടന്നതും മനോരമ, എന്നാല്‍ തുടക്കം മുതല്‍ ഉദാത്തമായ പത്രപ്രവര്‍ത്തന മാതൃകയുമായി നിലനിന്ന ഏക പത്രം ദേശാഭിമാനി എന്ന നിലക്കല്ലേ? യഥാര്‍ത്ഥത്തില്‍ ചാരവൃത്തിക്കേസ് എന്ന അധ്യായം തുറന്നത് തന്നെ തങ്ങളാണെന്ന് ദേശാഭിമാനി സ്വയം അവകാശപ്പെടുന്നുമുണ്ടായിരുന്നു തുടക്കം മുതല്‍. എന്നാല്‍ പിന്നീട് കേസ് ബൂമറാംഗ് ആയപ്പോള്‍ നൈസായി ദേശാഭിമാനി കൈകഴുകി. എല്ലാം മനോരമയുടെ തലയില്‍ എടുത്തു വച്ചു.
ഇതാണ് ആടിനെ പട്ടിയാക്കുകയും പട്ടിയെ ആട്ടിന്‍തോലണിയിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ചരിത്ര വക്രീകരണങ്ങള്‍. ഏതെങ്കിലും സംഭവം ക്ലിക്ക് ആയാല്‍ ക്രഡിറ്റ് അടിച്ചുമാറ്റാന്‍ ഒരു മടിയുമില്ല. വീഴ്ച വന്നാലോ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ എന്നാണ് ഭാവം. ശക്തമായ പ്രചരണ മെഷീനറികള്‍ വച്ച് തങ്ങള്‍ക്കനുകൂലമായ പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ സിപിഎമ്മിന് എന്നും നല്ല മിടുക്കുണ്ട്. കോവിഡ് പ്രതിരോധം എന്ന മാരത്തണ്‍ ഓട്ടത്തിന്റെ ആദ്യ നൂറ് മീറ്റര്‍ ഓടിത്തീര്‍ന്നപ്പോഴേക്കും ക്രഡിറ്റ് വാങ്ങിയെടുക്കാനുള്ള വ്യഗ്രത അന്താരാഷ്ട്ര തലത്തിലേക്കാണ് നീണ്ടത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്റെ വിമര്‍ശകരെ മരണത്തിന്റെ വ്യാപാരികളെന്നും കൊറോണ മുന്നണിയെന്നുമൊക്കെ ആക്ഷേപിച്ച് സ്വയം കൈകഴുകാനാണ് ശ്രമം.
1989 ജൂണ്‍ 11നാണ് ഹിമാചല്‍പ്രദേശിലെ പാലംപൂരില്‍ വച്ച് ഹിന്ദുത്വം എന്ന സവര്‍ക്കറുടെ ആശയം ബിജെപിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി സ്വീകരിക്കപ്പെടുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത് അവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണെന്നും അതിനാല്‍ അതേ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിജെപി പ്രഖ്യാപിക്കുന്നതും ഈ പാലംപൂര്‍ പ്രമേയത്തിലാണ്. എന്നാല്‍ ഈ പരസ്യ പ്രഖ്യാപനത്തിന്റെ മഷിയുണങ്ങുന്നതിനു മുന്‍പാണ് ഇഎംഎസും ജ്യോതി ബസുവുമൊക്കെ ച്ചേര്‍ന്ന് ബിജെപിയുമായി കൈകോര്‍ത്തതും അവരെ ഇന്ത്യയുടെ ഭരണത്തില്‍ പങ്കാളികളാക്കിയതും. രഥയാത്ര നടത്താനും വിഷയം വര്‍ഗീയമായി ആളിക്കത്തിക്കാനും അധികം വൈകാതെ ബാബറി മസ്ജിദ് തകര്‍ക്കാനുമൊക്കെ ബിജെപിക്ക് കരുത്തു പകര്‍ന്നത് ഇത്തരം കൂട്ടുകെട്ടുകളിലൂടെ ലഭിച്ച രാഷ്ട്രീയ അംഗീകാരമായിരുന്നു. എന്നിട്ടും ഇപ്പോള്‍ അയോധ്യ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എത്ര നിഷ്ക്കളങ്കമായാണ് സിപിഎമ്മുകാര്‍ അയ്യോപാവം നടിക്കുന്നത്!
സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം തുടങ്ങിവച്ചത് ആരാണെന്നതിനേക്കുറിച്ച് പുതിയ ചില തിയറികള്‍ സിപിഎമ്മിന്റെ ഫേസ്ബുക്ക് ബ്രാഞ്ച് കമ്മിറ്റിക്കാരും ഡിവൈഎഫ്ഐയിലെ ‘യുവ’ നേതാക്കളും അവതരിപ്പിക്കാന്‍ നോക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഏറ്റവും ഹീനമായി തെരുവുകളിലും സോഷ്യല്‍ മീഡിയ ചുവരുകളിലും ഒരുപോലെ അധിക്ഷേപിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തതിന്റെ ചരിത്രങ്ങളെല്ലാം കേരളത്തിന്റെ ഓര്‍മ്മയില്‍ നിന്നും പൂര്‍ണ്ണമായി മാഞ്ഞു പോയിട്ടുണ്ടെന്ന് സിപിഎം തെറ്റിദ്ധരിച്ചു കളയരുത്.
അതൊക്കെ ഞങ്ങള്‍ എണ്ണിയെണ്ണി ഓര്‍മ്മപ്പെടുത്തണോ?
ഓര്‍മ്മപ്പെടുത്തണോന്ന്?